പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: കേരളശ്രീ പുരസ്‍കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ തന്‍റെ ശില്‍പ്പങ്ങള്‍ വികൃതമായി കിടക്കുന്നു. സർക്കാർ ഇത് ശരിയാക്കിയ ശേഷം അവാർഡ് സ്വീകരിക്കാമെന്ന് കാനായി പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 

YouTube video player

കാനായി കുഞ്ഞിരാമൻ, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്‍ക്കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് എംടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ എൻ പിള്ളയ്ക്കും മമ്മൂട്ടിയ്ക്കും, സിവിൽ സര്‍വ്വീസ്, സാമൂഹ്യ സേവന രംഗങ്ങളിലെ മികവിന് ടി മാധവമേനോനും കേരള പ്രഭാ പുരസ്കാരം നൽകും.

വിവിധ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ പരിഗണിച്ച് അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും. ക്യാഷ് അവര്‍ഡ് ഉണ്ടാകില്ല. ഏപ്രിലിൽ ആര്‍ക്കുവേണമെങ്കിലും ആരുടെ പേരും നിര്‍ദ്ദേശിക്കാവുന്ന തരത്തിലായിരുന്നു അപേക്ഷ സമര്‍പ്പണം. സര്‍ക്കാര്‍ അറിയിക്കുന്ന തീയതിയിൽ ഗവര്‍ണര്‍ പുരസ്കാര വിതരണം നടത്തും.