നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മനസ് തുറന്നു.
തിരുവനന്തപുരം : ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടി വന്ന ഘട്ടത്തെ കുറിച്ച് മനസ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഒന്നിച്ച അഭിമുഖത്തിലാണ് വ്യക്തിപരമായ നൊമ്പരം മുഖ്യമന്ത്രി പങ്കുവെച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
കോളേജ് വിദ്യാഭ്യാസ കാലത്ത് ഒരു സുഹൃത്തുണ്ടായിരുന്നു. വലിയ പണക്കാരനായ ഒരാളായിരുന്നു. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹം മദ്യപാനത്തിലേക്ക് എത്തി. അന്ന് ഞാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് മാറിയ കാലമായിരുന്നു. 'മദ്യപാനം വേണ്ട. അത് ശരിയല്ല. ഉപയോഗിക്കാൻ പാടില്ലെന്ന് കൂട്ടുകാരനോട് പറഞ്ഞു. കാലം കഴിയും തോറും അയാളുടെ മദ്യപാനം വല്ലാതെ പരിധി വിട്ടു. അതോടെ ഞാൻ ആ ബന്ധം വിച്ഛേദിച്ചു. പിന്നീട് അയാൾ വല്ലാതെ മദ്യപാനിയായി മാറി. ഞാനാ ബന്ധം വിഛേദിച്ചതാണ് കൂടുതൽ നാശത്തിലേക്ക് അയാളെ എത്തിച്ചതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് ശേഷം അയാള് വല്ലാതെ തകർന്ന് പോയി. പൂർണ്ണമായും മദ്യപാനിയായി മാറി. മദ്യപിച്ച് റോഡ് വക്കിലിഇരിക്കുന്ന രീതിയിലേക്ക് എത്തി. അന്ന് ഞാനങ്ങനെ വിട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇത് പോലെ ഒരു മദ്യപാനിയായി അയാൾ മാറുമായിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.


