കരമനയിൽ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാർ സഹായവുമായി എത്തി. യുവതിക്കും നവജാത ശിശുവിനും പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പശ്ചിമ ബംഗാൾ സ്വദേശിയും നിലവിൽ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിവരമറിഞ്ഞ സമീപവാസികൾ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം സമീപത്ത് ഉണ്ടായിരുന്ന ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

ഉടൻ ആംബുലൻസ് പൈലറ്റ് നവീൻ ബോസ് സി.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആരോമൽ സി.എസ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ആരോമൽ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് പൈലറ്റ് നവീൻ ബോസ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.