സോണിയാ ഗാന്ധിയുടെ വിലക്ക് മറികടക്കുന്ന നേതാക്കളെ വെച്ചുപൊറുപ്പിക്കരുത്. കെ വി തോമസിന്റെ ഈ ചാഞ്ചാട്ടം പാ‍ർട്ടിക്ക് തന്നെ നാണക്കേടാണെന്നും മാർട്ടിൻ ജോ‍‍ർജ്.

കണ്ണൂര്‍: സിപിഎം സെമിനാറിന് പോകുമെന്ന് പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം തന്നെ കെ വി തോമസിനെ (K V Thomas) കോൺഗ്രസിൽ (Congress) നിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാ‍‍ർട്ടിൻ ജോ‍ർജ്. സോണിയാ ഗാന്ധിയുടെ വിലക്ക് മറികടക്കുന്ന നേതാക്കളെ വെച്ചുപൊറുപ്പിക്കരുത്. കെ വി തോമസിന്റെ ഈ ചാഞ്ചാട്ടം പാ‍ർട്ടിക്ക് തന്നെ നാണക്കേടാണെന്നും മാർട്ടിൻ ജോ‍‍ർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമോയെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11 ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്. എന്നാൽ ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്.