തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെപിഎ മജീദ്.  കരിപ്പൂരിനെ തകർക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിക്കുന്നു. 

കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നും എയർപോർട്ട് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽപ്പേർ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീർ‍ത്ഥാടകർക്കും തിരിച്ചടിയാകും. തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ഹജ് യാത്രികർ ഉള്ളത് വടക്കൻ കേരളത്തിൽ നിന്നാണ്. കരിപ്പൂരിനെ തകർക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിക്കുന്നു.