കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി
നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് അപേക്ഷ. ടി പി കേസിലെ കുറ്റവാളിക്കൊപ്പം അർജുൻ ആയങ്കിയെ ചോദ്യം ചെയ്യേണ്ടതുണ്ടെനായിരുന്നു കസ്റ്റംസ് വാദം.
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ തള്ളിയത്. നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസ് അപേക്ഷ. ടി പി കേസിലെ കുറ്റവാളി ഷാഫിക്കൊപ്പം അർജുൻ ആയങ്കിയെ ചോദ്യം ചെയ്യേണ്ടതുണ്ടെനായിരുന്നു കസ്റ്റംസ് വാദം.
അതേസമയം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം അനുവദിച്ചു. ഷഫീഖ് അന്വേഷണവുമായി സഹകരിക്കുന്ന ഉണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം ഇല്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയൽ ഹാജരാക്കി.