ഹിജാബുമുള്‍പ്പടെയുള്ള വേഷങ്ങളുമായി ക്യാമ്പസില്‍ ചെല്ലുന്നതിന് തടസമില്ലാത്ത നാട്ടില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു

വയനാട്: ഹിജാബ് വിഷയത്തില്‍ (Hijab Row) കര്‍ണാടക അതിര്‍ത്തിയില്‍ (Kartanaka border) മലയാളി വിദ്യാര്‍ത്ഥിനികളുടെ (Malayalee students) ഐക്യദാര്‍ണ്ഡ്യ കൂട്ടായ്മ. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ കയറ്റാന്‍ അനുവദിക്കാത്ത കർണാടക നിലപാടില്‍ പ്രതിഷേധിച്ചാണ് എംഎസ്എഫിന്റ നേതൃത്വത്തില്‍ തലപ്പാടിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. തലപ്പാവും, ഹിജാബുമുള്‍പ്പടെയുള്ള വേഷങ്ങളുമായി ക്യാമ്പസില്‍ ചെല്ലുന്നതിന് തടസമില്ലാത്ത നാട്ടില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു. അതേസമയം, കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. തെലങ്കാനയില്‍ ഹിജാബ് നിരോധനം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ഹിജാബിന്‍റെ പേരില്‍ സത്രീകളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് ഒത്തുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് നഗരത്തിലൂടെ റാലിക്ക് ആഹ്വാനം നല്‍കിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് ഒത്തുകൂടിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഹൈസ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.

സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. ഹിജാബ് അനുവദിക്കില്ലെന്നും വസ്ത്രധാരണ രീതി നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഭിന്നിച്ച് ഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കണമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവി കൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തി.