ജന്തര്‍മന്ദിറില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇനിയും സമയമുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവേചനമുണ്ടോ എന്ന് കോണ്‍ഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനോട് ചോദിക്കാവുന്നതാണെന്ന് പി രാജീവ്.

തിരുവനന്തപുരം: ദില്ലിയില്‍ കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ചോദിച്ച് മന്ത്രിമാരായ എംബി രാജേഷും പി രാജീവും. കര്‍ണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും എന്ത് പറയാനുണ്ടെന്നാണ് മന്ത്രി രാജേഷ് ചോദിച്ചത്. ദില്ലിയിലെ സമരം തീരുമാനിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ ചെയ്തത് പ്രതിപക്ഷത്തോട് ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും ഉപനേതാവുമായി ചര്‍ച്ച നടത്തി അവര്‍ക്ക് കൂടി സൗകര്യമുള്ള തീയതിയില്‍ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞു പോയ ആളുകള്‍ ആലോചിച്ചുറപ്പിച്ചത്, കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിക്കുകയും ചെയ്‌തെന്ന് രാജേഷ് പറഞ്ഞു. 

മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: ''കൊടുത്താല്‍ കര്‍ണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്. ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് ഉയര്‍ത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കര്‍ണാടകയില്‍ നിന്ന് വന്നിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും, കേരളം ചെയ്യുന്നത് പോലെ തന്നെ, ഏഴാം തീയതി ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. വിഷയവും നാം ഉന്നയിക്കുന്നത് തന്നെ. കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും. മാത്രമല്ല കര്‍ണ്ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ഇപ്പോഴെങ്ങനെയുണ്ട് കോണ്‍ഗ്രസെ? കേരളം ഡല്‍ഹിയില്‍ സമരം ചെയ്താല്‍ അത് നാടകം, കര്‍ണാടക അതുതന്നെ ചെയ്താലോ? ഡല്‍ഹിയിലെ സമരം തീരുമാനിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചര്‍ച്ച നടത്തി അവര്‍ക്ക് കൂടി സൗകര്യമുള്ള തീയതിയില്‍ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകള്‍ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോള്‍ കര്‍ണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും എന്ത് പറയാനുണ്ട്?''

മന്ത്രി പി രാജീവിന്റെ പ്രതികരണം: ''ഡല്‍ഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ കര്‍ണാടക മുഖ്യമന്ത്രി കണ്ടുകാണില്ല. അല്ലെങ്കില്‍ ഡല്‍ഹില്‍ തന്നെ സമരം ചെയ്യുന്നത് പ്രധാനമാണെന്ന കേരള സര്‍ക്കാരിന്റെ വാദത്തിനായിരിക്കും കര്‍ണാടക സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. എന്തായാലും സംസ്ഥാനത്തിനോടുള്ള വിവേചനപരമായ കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിക്കുന്നുവെന്ന കേരളത്തിന്റെ അതേ വാദമുയര്‍ത്തിക്കൊണ്ട് കര്‍ണാടകയും പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാര്‍ടികളും ഒപ്പം വരണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കര്‍ണാടകയിലെ പ്രതിപക്ഷം ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായം ആരായുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. കര്‍ണാടക സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ വാക്കുകള്‍ ഗൗനിക്കുന്നില്ല എന്ന് കേരളത്തിന്റെ പാത പിന്തുടരുന്നതിലൂടെ വ്യക്തമാക്കുന്നു. നാടാണ് പ്രധാനം. നാടിനായി ഒന്നിക്കണമെന്നും കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുക്കണമെന്നുമാണ് ഇപ്പോഴും കേരളം ആവശ്യപ്പെടുന്നത്. വാളയാര്‍ അതിര്‍ത്തിക്കപ്പുറം ഒരു നയവും വാളയാറിനിപ്പുറം മറ്റൊരു നയവും എന്ന നിലപാട് അവസാനിപ്പിച്ചുകൊണ്ട് കേരളത്തിന്റെ വികസനത്തിനായി ഫെബ്രുവരി 8ന് ജന്തര്‍മന്ദിറില്‍ സംസ്ഥാനം നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഇനിയും സമയമുണ്ട്. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിവേചനമുണ്ടോ എന്ന് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനോട് ചോദിക്കാവുന്നതാണ്.''

ഇരുപതുകാരന്‍, ആരോഗ്യ ദൃഢഗാത്രനായ കാട്ടുകൊമ്പന്‍, എന്നിട്ടും തണ്ണീര്‍ കൊമ്പന് സംഭവിച്ചതെന്ത് ?

YouTube video player