പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത്. 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു.
ആലപ്പാട്ടുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പീഡനത്തിന് പിന്നാലെ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസിക നില തകരാറിലായി. ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലുമായി. കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. 28 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.



