പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്താണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർകോട് ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്താണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇവരിൽ ആർക്കും തന്നെ കൊവിഡ് ബാധിതരുമായോ വിദേശത്ത് നിന്ന് വന്നവരുമായോ സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകനും ചെമ്മനാട് സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് അജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ സ്വദേശിക്കും സമാനമായ സാഹചര്യമാണ് ഉള്ളത്. ഉറവിടം കണ്ടെത്താനാകാത്തതിനാൽ രോഗം സ്ഥിരീകരിച്ച പ്രദേശം മുഴുവനായി അടച്ചിടുകയാണ് പൊലീസ് ചെയ്യുന്നത്.