കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും ഷാനവാസ് പാദൂർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി പരാതിയില്ല. അവരുടെ അറിവില്ലായ്മയായി കരുതുന്നു. തന്നെ ഫോക്കസ് ചെയ്ത് മത കാർഡ് ഇറക്കുകയാണ്. നേരത്തെ ബിജെപി ഏജൻ്റാക്കിയെന്നും ഷാനവാസ് പാദൂർ പറഞ്ഞു. 

കാസർകോട്: വനിതാ ലീഗ് നേതാവിൻ്റെ മുനാഫിഖ് പരാമർശത്തിൽ പ്രതികരണവുമായി കാസർകോട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂർ. കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും ഷാനവാസ് പാദൂർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി പരാതിയില്ല. അവരുടെ അറിവില്ലായ്മയായി കരുതുന്നു. തന്നെ ഫോക്കസ് ചെയ്ത് മത കാർഡ് ഇറക്കുകയാണ്. നേരത്തെ ബിജെപി ഏജൻ്റാക്കിയെന്നും ഷാനവാസ് പാദൂർ പറഞ്ഞു.

തീവ്രത കൂടിയ ചുരുക്കം ചില ആളുകളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രസംഗം. പ്രസംഗിക്കാനുള്ള സിനോപ്‌സിന് തയ്യാറാക്കിയവർ ഈ പരാമർശം നൽകിയിട്ടുണ്ടാവുമെന്നും ഷാനവാസ് പറഞ്ഞു. അതേസമയം, ഷാനവാസ് പാദൂരിനെതിരായ 'മുനാഫിഖ് 'പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് എൽഡിഎഫ്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് വിദ്വേഷ പരാമർശം നടത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലായിരുന്നു കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ' എന്ന പരാമർശവുമായി വനിതാ ലീഗ് നേതാവ് പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ, പ്രസംഗിച്ച ആയിഷത്ത് ഫർസാന എന്നിവർക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വ്യക്തിഹത്യ നടത്താൻ മനപ്പൂർവ്വമുള്ള പ്രസംഗമാണെന്നാണ് എൽഡിഎഫ് നിലപാട്. നിയമ നടപടി തുടരുന്നതിനൊപ്പം പരാമർശം ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെയും ആയിഷത്ത് ഫർസാനക്കെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.