യു പ്രതിഭ പറഞ്ഞത് അസംബന്ധമെന്ന് ആർ നാസർ പ്രതികരിച്ചു. പ്രതിഭ തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു. സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തു. തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ എന്നും ആർ നാസർ ചോദിക്കുന്നു.
ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ ജില്ലാ സെക്രട്ടറി ആർ നാസർ. യു പ്രതിഭ പറഞ്ഞത് അസംബന്ധമെന്ന് ആർ നാസർ പ്രതികരിച്ചു. പ്രതിഭ തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നുവെന്ന് വിമര്‍ശിച്ച നാസര്‍, സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തുവെന്നും അഭിപ്രായപ്പെട്ടു. തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ലോക്സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവർ തന്നെയല്ലേ എംഎൽഎ എന്നും അതിന്റെ ഉത്തരവാദിത്തം ഇവർക്കല്ലേ എന്നും നാസര്‍ ചോദിച്ചു. അപ്പോൾ എന്താണ് സംഭവിച്ചത്. അത് പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
നേരത്തെ എല്‍ഡിഎഫിന് വോട്ട് ചെയ്ത എസ്എന്‍ഡിപികാർ എന്തുകൊണ്ട് ഇത്തവണ ചെയ്തില്ല. അവരോടുള്ള എതിർപ്പാണോ കാരണം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആണോ എന്ന് പരിശോധിക്കണമെന്ന് ആർ നാസർ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാണ് യു പ്രതിഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എൻഡിപി വോട്ടുകൾ നേടിയാണ് രണ്ട് തവണ അവർ ജയിച്ചത്. ഈ തവണ എസ്എൻഡിപി വോട്ടുകൾ നഷ്ടമായത് എന്ത് കൊണ്ടെന്ന് എന്ന് പ്രതിഭ തന്നെ ആലോചിക്കണം. പാർട്ടി സഖാക്കൾ നല്ല പണിയെടുത്തിട്ടുണ്ട്. തോറ്റ ശേഷം പാർട്ടിയെ കുറ്റം പറയുന്നത് ജി സുധാകരന്റെ രീതിയെന്നും ആർ നാസർ വിമര്‍ശിച്ചു. കായംകുളത്തെ തോൽവിക്ക് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു പ്രതിഭ വിമര്‍ശനം ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.


