ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓച്ചിറ പ്രയാർ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ അനീഷ് ആണ് പിടിയിലായത്. ഓണവിപണി ലക്ഷ്യമാക്കി കേരളത്തിന് പുറത്തുനിന്നും വൻതോതിൽ ശേഖരിച്ചുകൊണ്ടുവന്ന കഞ്ചാവാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം ജില്ലയിൽ ഇത്ര വലിയ അളവിൽ മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമായാണ്. കഴിഞ്ഞ മാസം കൃഷ്‌ണപുരം ജങ്ഷനിൽ വെച്ച് ഒരു കുടുംബത്തെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ റിമാൻഡിലായിരുന്ന അനീഷ് മൂന്നുദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
പ്രായപൂർത്തിയാകാത്ത സമയത്ത് റെയിൽവേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിഷ്‌ണു പ്രദീപ് ടി കെ ഐപിഎസിന്‍റെ നിർദേശപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക 'തൂഫാൻ' ടീം രൂപീകരിച്ച് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.


