ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് വിവാദത്തിൽ സർക്കാരിന് പങ്കില്ലെന്നും കണക്കിലെ തെറ്റുകൾ തിരുത്തേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ . ദൈവത്തിന്റെ മുതൽ മോഷ്ടിച്ചവർ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂ‌‍‌ർ: ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. കണക്കിൽ തെറ്റുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്തു കൊടുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ജോലിയാണ്. സർക്കാരിന് അതിൽ പങ്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്കുകൾ ക്രമീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്നും മന്ത്രിയുടെ പ്രതികരണം. കണക്കുകൾ എപ്പോഴും കൃത്യമായിരിക്കണം എന്നതാണ് എൽഡിഎഫ് നയം. പാർട്ടിക്ക് അകത്തുപോലും കണക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. പൈസ എടുക്കുന്നതിൽ ചില ആളുകൾ ചില വേലത്തരങ്ങൾ കാണിക്കും. അത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങളോ മന്ത്രിയോ ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടില്ല. അതിന്റെ യാത്രയിൽ കെഎസ്ആർടിസി പോലും നമ്മൾ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോർഡിൽ നിന്നൊക്കെ പൈസ അടിച്ചുമാറ്റുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മുതല് മോഷ്ടിച്ചവർ അനുഭവിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് നടന്ന മോഷണം അല്ല ഇതെന്നും മന്ത്രി കെ ബി ഗണേഷ് കുമാ‍‍‍ർ‍ കൂട്ടിച്ചേ‍ർത്തു. ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവ് വന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കെ ജയകുമാ‍ർ ഇന്ന് സമ്മതിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും ദേവസ്വം പ്രസി‍ഡന്റ് പറഞ്ഞു.