നേതാക്കൾക്കെതിരെ ഗ്രനേഡ് എറിഞ്ഞത് എന്തിന്? സംസ്ഥാനത്ത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി: കെസി വേണുഗോപാൽ
മോദി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇവിടെ. നേതാക്കൾക്കെതിരായ അക്രമം നിസ്സാരമായി കാണാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ
![KC Venugopal against Police attack on Congress march in Trivandrum kgn KC Venugopal against Police attack on Congress march in Trivandrum kgn](https://static-ai.asianetnews.com/images/01hjbahnys5d0c4r4seayrwg2c/kc-venugopal--1-_363x203xt.jpg)
ദില്ലി: കോൺഗ്രസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്തെ പൊലീസ് അതിക്രമത്തെ അപലപിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തായിരിക്കും സ്ഥിതി അതല്ലേ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് നേതാക്കൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞതെന്നും ചോദിച്ചു.
അക്രമണത്തിന് പൊലീസാണ് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗ്രനേഡ് എറിയാൻ എവിടെ നിന്നാണ് നിർദ്ദേശം കിട്ടിയത്? ഡിജിപി ഓഫീസിൽ നിന്നും നൽകിയതാണോ? ഇതിൽ നിന്നൊന്നും പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും. ഇന്നലെ ഡൽഹിയിൽ യെച്ചൂരിയും ഞാനും ഒരുമിച്ചിരുന്നാണ് സമരം ചെയ്തത്. എന്നാൽ എന്താണ് മോദി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇവിടെ. നേതാക്കൾക്കെതിരായ അക്രമം നിസ്സാരമായി കാണാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അടിക്ക് തിരിച്ചടി കോൺഗ്രസിന്റെ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കോടതിയിൽ നിന്ന് നടപടി വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ മുഖ്യമന്ത്രി അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെയോ കരുണാകരന്റെയോ വിഎസിന്റെയോ ഗൺമാന്മാർ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ? മോദിക്കെതിരെ പറഞ്ഞാൽ ഇഡിയെ അയക്കുകയും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ് എടുക്കുകയും ചെയ്യുകയാണ്.
ഗവർണറുടെ നടപടിയെ ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാൻ ശ്രമിക്കുന്നു, ഗവർണർ ഗവർണറുടെ ആളുകളെയും തിരുകിക്കയറ്റുന്നു. കോൺഗ്രസിന്റെ നിലപാട് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്