കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധിയെ കുറച്ചു മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. എന്നാൽ മോദിയെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.

വയനാട്: മോദിയെ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് കെ സി വേണുഗോപാൽ. അന്വേഷണ ഏജൻസികൾ വരുമോ എന്നതാണ് അദ്ദേഹത്തിന്റെ പേടി. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധിയെ കുറച്ചു മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തെ അടുക്കളയുടെ സ്ഥിതിയും ഇന്നത്തെ അടുക്കളയുടെ സ്ഥിതിയും വീട്ടമ്മമാർ ഓർക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്വാധീനം പിണറായിക്ക് അറിയാം. മോദിയുമായി എല്ലാ അർത്ഥത്തിലും കോംപ്രമൈസിലാണ്. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ആർജ്ജവത്തോടെ നിലപാടെടുക്കുന്നു. എന്നാൽ കവാത്ത് മറക്കുകയാണ് കേരള മുഖ്യമന്ത്രി. ബിജെപി ഡീൽ കാര്യങ്ങൾ പുറത്തു വരുമ്പോഴുള്ള അപകർഷതാബോധം കൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ അദ്ദേഹം പറയുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് സർക്കാർ വന്നു കഴിഞ്ഞാൽ സർക്കാരിന്റെ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്, വിവാദമാക്കേണ്ടവർ വിവാദമാക്കട്ടെ. കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഭജിക്കാനാണ് ശ്രമമെങ്കിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് കെ സി വേണുഗോപാൽ. ഈ സർക്കാരിനെ പുറത്താക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും. കോൺഗ്രസിൽ ആരെങ്കിലും തൊപ്പി വച്ചാൽ കടക്ക് പുറത്ത് എന്ന് പറയില്ല.തൊപ്പി വെച്ച ആളും തൊപ്പി വയ്ക്കാത്ത ആളും പാർട്ടിയിൽ ഉണ്ടാവും.