തൊടുപുഴയിലെ ക്രൂരത മനുഷ്യ മനസാക്ഷിക്ക് താങ്ങാനാകാത്തത്: കെമാല്‍ പാഷ
നിയമ വ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഇയാൾ മുമ്പ് കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ടത്. ക്രിമിനൽ നിയമം മാറേണ്ടതുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴ് വയസുകാരനെ ഹൈക്കോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക് താങ്ങാൻ പറ്റാത്ത കാര്യമാണ് തൊടുപുഴയില്‍ നടന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ സമൂഹം കണക്കിലെടുക്കണം. അശരണരായ സ്ത്രീകൾ ആശ്രയത്തിനു പോകുമ്പോൾ അക്രമികളുടെ കൈയിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. നിയമ വ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഇയാൾ മുമ്പ് കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ടത്. ക്രിമിനൽ നിയമം മാറേണ്ടതുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തി കുട്ടിയെ പരിശോധിക്കും. മൂന്ന് ഡോക്ടർമാർ അടങ്ങിയ സംഘമാണ് എത്തുക. കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.