ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ഒരു മുന്നണിക്കും സ്ഥിരമായ മേധാവിത്വം നൽകാത്ത രാഷ്ട്രീയ സ്വഭാവമാണ് ഇവിടുത്തെ വോട്ടർമാരുടേത്.

തൃശൂർ ജില്ലയുടെ തെക്കേയറ്റത്ത് എറണാകുളം ജില്ലയുമായും കിഴക്ക് വശത്ത് തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന നിയമസഭ മണ്ഡലമാണ് ചാലക്കുടി. ഇവിടെ ഒരു മുന്നണിക്കും സ്ഥിരമായ കുത്തകയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ഒരു മുന്നണിക്കും സ്ഥിരമായ മേധാവിത്വം നൽകാത്ത രാഷ്ട്രീയ സ്വഭാവമാണ് ഇവിടത്തെ വോട്ടർമാരുടേത്.

2006 മുതല്‍ 2016-വരെ സിപിഎമ്മിന്റെ ബി ഡി ദേവസ്സി പ്രതിനിധീകരിച്ച നിയസഭാ മണ്ഡലമാണ് ചാലക്കുടി. മൂന്ന് തവണ വിജയം കണ്ട എൽഡിഎഫിലെ ബി ഡി ദേവസി തന്നെയാണ് കൂടുതൽ കാലം ചാലക്കുടിയില്‍ എംഎല്‍എ ആയത്. നാലാം തവണയും ഒരാൾക്ക് തന്നെ മത്സരിക്കാനാവില്ലെന്ന സിപിഎമ്മിലെ നിബന്ധന പ്രകാരം കഴിഞ്ഞ തവണ ബിഡി ദേവസി മാറിനിന്നതോടെ ഘടകകക്ഷിയായി വന്ന കേരള കോൺഗ്രസിന് സീറ്റ് കൈമാറി. അതോടെ ഇടതു പക്ഷത്തിന് ഭരണത്തുടർച്ച നഷ്ടപ്പെട്ടു. 2021-ല്‍ യുഡിഎഫ് സ്ഥാനാർഥി സനീഷ് കുമാര്‍ ജോസഫ് മണ്ഡലം തിരിച്ചുപിടിച്ചു.

2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2021- ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ഫലം നിശ്ചയിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. യുഡിഎഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫ് 61,888 വോട്ടുകൾ (43.23%) നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി ഡെന്നീസ് കെ. ആന്റണിക്ക് 60,831 വോട്ടുകൾ (42.49%) ലഭിച്ചു. വെറും 1,057 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സനീഷ് കുമാർ ജോസഫ് വിജയിച്ചത്. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥി ഉണ്ണികൃഷ്ണൻ കെ. എ 17,301 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യം

ഏതെങ്കിലും മുന്നണിയോട് ചായ്‌വ് കാണിക്കാതെ വികസനത്തിനും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവത്തിനും വോട്ടർമാർ മുൻഗണന നൽകുന്ന മണ്ഡലമാണിത്. അടിസ്ഥാന സൗകര്യ വികസനവും, റോഡുകളുടെ നവീകരണവും, കാർഷിക മേഖലയിലെ പ്രതിസന്ധികളും, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുണ്ട്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത മത്സരത്തിനൊപ്പം തന്നെ ബിജെപി നയിക്കുന്ന എൻഡിഎയും തങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിച്ചു വരുന്നു.

സീറ്റ് നിലനിര്‍ത്തുമോ യുഡിഎഫ്?

ചാലക്കുടിയില്‍ ഇത്തവണ എല്‍ഡിഎഫ് ഒരു അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഡ്വ. ബിജു എസ്‌ ചിറയത്തിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. സ്ഥാനാര്‍ഥിയാകുന്നതിന് ഇദ്ദേഹം മുൻസിപ്പല്‍ അംഗത്വം രാജിവെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ്‌ വിജയിച്ച ഏക മണ്ഡലമായ ചാലക്കുടി തിരിച്ചുപിടിക്കാനാണ് നാട്ടുകാരന്‍ തന്നെയായ അഡ്വ. ബിജു എസ്‌ ചിറയത്തിനെ മത്സര ഗോദയിലിറക്കിയത്.

സിറ്റിംഗ് എംഎല്‍എയായ സനീഷ് കുമാര്‍ ജോസഫിനെ തന്നെയാണ് ഇക്കുറിയും യുഡിഎഫ് ചാലക്കുടിയില്‍ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ വികസനം മുന്‍നിര്‍ത്തിയാണ് സനീഷ് വോട്ട് ചോദിക്കുന്നത്. അഡ്വ. ചാർളി പോളിനെയാണ് എൻഡിഎ മണ്ഡലത്തില്‍ മത്സരത്തിനിറക്കിയിരിക്കുന്നത്.