ഒരുകാലത്ത് ആർ. ബാലകൃഷ്ണ പിള്ളയുടെ കുത്തകയായിരുന്ന കൊട്ടാരക്കര മണ്ഡലം പിന്നീട് അയിഷ പോറ്റിയിലൂടെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി മാറുകയായിരുന്നു. അയിഷ ഹാട്രിക് വിജയം നേടിയ മണ്ഡലമാണിത്.
കൊട്ടാരക്കര: കൊല്ലം ജില്ലയിലെ നിർണ്ണായകമായ ഒരു മണ്ഡലമാണ് കൊട്ടാരക്കര. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുടെയും കേരള കോൺഗ്രസ് ബി-യുടെയും കുത്തകയായിരുന്ന ഈ മണ്ഡലം 2006-ൽ ഇടതുപക്ഷം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കുകയും പിന്നീട് എൽഡിഎഫിന്റെ ശക്തമായ കോട്ടയായി മാറുകയും ചെയ്തു. 20 വർഷത്തിനിപ്പുറം അതേ ഇടതുപക്ഷത്തിനെതിരെ അയിഷ പോറ്റി കളത്തിലിറങ്ങുന്നു എന്നത് തന്നെയാണ് കൊട്ടാരക്കരയിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
കഴിഞ്ഞ 25 വർഷത്തെ കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി കാണാം. 2001ൽ ആർ. ബാലകൃഷ്ണ പിള്ള യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച് 12,968 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. അന്ന് കേരള കോൺഗ്രസ് (ബി) യു.ഡി.എഫിലെ നിർണ്ണായക ശക്തിയായിരുന്നു. എന്നാൽ, ബാലകൃഷ്ണ പിള്ളയുടെ പതനം കണ്ട വർഷമായിരുന്നു 2006. കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച തിരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്. സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന പി. അയിഷ പോറ്റി, ബാലകൃഷ്ണ പിള്ളയെ 12,087 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അന്ന് മുതൽ കൊട്ടാരക്കര മണ്ഡലം ഇടത്തോട്ട് തിരിഞ്ഞു.
2011ൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അയിഷ പോറ്റി തുടർച്ചയായ രണ്ടാം തവണയും വിജയം ആവർത്തിച്ചു. ബാലകൃഷ്ണ പിള്ളയുടെ മരുമകൻ ഡോ. എൻ.എൻ. മുരളിയെയാണ് അന്ന് അയിഷ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,592 ആയി ഉയരുകയും ചെയ്തു. 2016ൽ അയിഷ പോറ്റി ഹാട്രിക് തികച്ചു. കോൺഗ്രസിലെ സവിൻ സത്യനെ 42,632 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം അയിഷ സ്വന്തമാക്കി.
കൊട്ടാരക്കരയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി ഊട്ടിയുറപ്പിച്ച അയിഷ പോറ്റിയ്ക്ക് പകരക്കാരനായാണ് നിലവിലെ ധനമന്ത്രിയായ കെ എൻ ബാലഗോപാൽ 2021ൽ ഇടത് സ്ഥാനാർത്ഥിയായത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാൽ കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി ആർ. രശ്മിയെ 10,814 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും മണ്ഡലം നിലനിർത്തുകയും ചെയ്തു.
ഏതായാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് കൊട്ടാരക്കരക്കാരെ സംബന്ധിച്ച് അൽപ്പം ആശയക്കുഴപ്പത്തിന് കൂടി വേദിയൊരുക്കുമെന്ന കാര്യത്തിൽ സംശയിമില്ല. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പല തവണ വിജയിച്ച അയിഷ പോറ്റി ഇത്തവണ കൈപ്പത്തി ചിഹ്നത്തിലും കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആർ രശ്മി ഇത്തവണ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. കൂടെ ധനമന്ത്രി കെ എൻ ബാലഗോപാൽ കൂടി എത്തുന്നതോടെ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തൽ.


