കേരളത്തിലുണ്ടായ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്നാണ് എം എം മണിയുടെ പ്രതികരണം. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും ജനങ്ങളുടെ ഇടയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അടിപതറിയതിന് പിന്നാലെ പരാജയം സമ്മതിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുൻമന്ത്രി എം എം മണി. കേരളത്തിലുണ്ടായ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്നാണ് എം എം മണിയുടെ പ്രതികരണം. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും ജനങ്ങളുടെ ഇടയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി ശക്തമായി തിരിച്ച് വരുമെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.
എം എം മണിയുടെ കോട്ടയായ ഉടുമ്പൻചോലയിൽ അടക്കം എല്‍ഡിഎഫിന് തിരിച്ചടിയാണ് ഉണ്ടായത്. ഏറെ പ്രതീക്ഷയോടെ ഇടതുപക്ഷം കണ്ടിരുന്ന, തോട്ടം തൊഴിലാളികളും സാധാരണക്കാരായ ജനങ്ങളും കൈപിടിക്കുമെന്ന് വിശ്വസിച്ചിരുന്ന ഇടതിന് അവിടെയും തെറ്റി. ഇക്കുറി ഇടതിനൊപ്പം നിലകൊണ്ടില്ല ഉടുമ്പഞ്ചോല. യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണു 20021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉടുമ്പൻചോലയിൽ വിജിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളാണ് നേടിയത്.




