സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്‍റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.


കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നാണ്. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോള്‍ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു. എങ്ങോട്ടേക്കും തിരിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങൾ ഉണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ അങ്ങേയറ്റം ആവേശകരമാക്കിയത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്‍റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.

നാടിനും നേമത്തും നല്ലത് വരുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്‍ ശബരിനാഥൻ. രാവിലെ പഴവങ്ങാടി ക്ഷേത്രത്തിലെത്തിയശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശബരിനാഥൻ.നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയുണ്ടാകുമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും ശബരിനാഥൻ പറഞ്ഞു.

വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ നെഞ്ചിടിപ്പിലാണ് മുന്നണികള്‍. ഫലം അറിയാൻ വലിയ സന്നാഹമാണ് ഒരോ മുന്നണികളും ഒരുക്കിയിരിക്കുന്നത്.ഫലം തത്സമയം അറിയാൻ എൽഇഡി വാളുകൾ അടക്കം പാര്‍ട്ടി ആസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അധികാരത്തിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കെപിസിസി ആസ്ഥാനത്ത് പന്തലും പായസവും പടക്കവുമടക്കം തയ്യാറാണ്. സിപിഎം നേതാക്കൾ ഫലമറിയാൻ എകെജി സെന്‍ററലേക്ക് എത്തും. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലും ഫലമറിയാൻ വലിയ ഒരുക്കമാണ് നടത്തിയിട്ടുള്ളത്.
കണ്ണൂരിലെ വസതിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഫലമറിയുക. തലസ്ഥാനത്തുള്ള വി.ഡി. സതീശൻ കന്റോൺമെന്‍റ് ഹൗസിൽ വെച്ചായിരിക്കും ഫലമറിയുക. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്‍ററിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലെത്തും.
കേരളം ആര് ഭരിക്കുമെന്നറിയാനുള്ള വോട്ടെണ്ണലിന് ഇനി രണ്ടു മണിക്കൂര്‍ മാത്രം ബാക്കി. രാവിലെ ഏഴുമണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറക്കും. കൃത്യം എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചനകള്‍ വന്നു തുടങ്ങും.
കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
തമിഴ്നാട്ടിൽ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ഡിഎംകെ
തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.
രാജ്യശ്രദ്ധ ബംഗാളിലേക്ക്
ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. ബിജെപി ജയിക്കുമെന്നത് ഓഹരി വിപണിക്കായുള്ള നുണയെന്ന് മമത ബാനർജി ആരോപിച്ചു. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അസമിലും നിര്‍ണായകം
ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന അസമിലും വോട്ടെണ്ണൽ ഇന്ന് നടക്കും. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം. മത്സരഫലം ഇരുപാർട്ടികൾക്കും നിർണായകമാണ്.
അവസാന നിമിഷങ്ങളിലും വിവാദങ്ങളും വാക്പോരും തീരാതെ ബംഗാൾ. മനപ്പൂർവം ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നുവെന്നും സിസിടിവി പ്രവർത്തനം നിലയ്ക്കുന്നുവെന്നും മമത ബാനര്‍ജി. പ്രവർത്തകർ ജാഗ്രതപുലർത്തണമെന്നും മമത ബാനർജി. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം, എല്ലാം ബിജെപിയുടെ കളിയെന്നും മമത ആരോപിച്ചു. ഇതിനിടെ, നോർത്ത് 24 പർഗാനസിൽ വഴിയരുകിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി. തോൽവി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്ന് ടിഎംസി ആരോപിച്ചു. അതേസമയം, കണ്ടെത്തിയത് മോക്പോൾ സ്ലിപ്പുകളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.
വോട്ടെണ്ണലിന് മുന്‍പായി പുതുപ്പള്ളി പള്ളിയിലെത്തി ചാണ്ടി ഉമ്മൻ. പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയിലെത്തിയ ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ കല്ലറയിലും എത്തി പ്രാർത്ഥിച്ചു.

14 നിയമസഭാ മണ്ഡലങ്ങലുള്ള തിരുവനന്തപുരം ജില്ലയിൽ രാജ്യം ഉറ്റു നോക്കുന്ന ത്രികോണ പോരാട്ടം നടന്ന നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. മുന്നണികളുടെ ജയ പരാജയങ്ങളിൽ നിർണായക ഘടകമാകുമെന്ന് കരുതുന്ന സീറ്റുകളും തിരുവനന്തപുരം ജില്ലയിലുണ്ട്.
സംസ്ഥാനത്താകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണലിനായി ആകെ 15465 ഉദ്യോഗസ്ഥര്‍. തപാൽ വോട്ടുകളായിരിക്കും രാവിലെ എട്ടിന് എണ്ണി തുടങ്ങുക. ആദ്യ മണിക്കൂറിൽ തന്നെ ഫലസൂചന ലഭിച്ചു തുടങ്ങും.
ജനവിധി എറ്റവും വേഗത്തിൽ എറ്റവും കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും ഒരുങ്ങിക്കഴിഞ്ഞു. 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണി തുടങ്ങുന്ന നിമിഷം മുതൽ ഞങ്ങളുടെ സ്ക്രീനിൽ കൃത്യമായ കണക്ക് തെളിയും. ഒപ്പം ബംഗാളിലെയും തമിഴ്നാട്ടിലെയും അസമിലെയും പുതുച്ചേരിയിലെയും തത്സമയ വിവരങ്ങളും പ്രേക്ഷകരിലേക്ക് ഇടവേളകളില്ലാതെ എത്തും. അടിയൊഴുക്കുകൾ നേരത്തെ തിരിച്ചറിയാനാകുന്ന അനുഭവസമ്പത്തും ഡാറ്റ അനാലിസിസ് സംവിധാനവുമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്ത്.