നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല, രാജീവ് ചന്ദ്രശേഖർ തുടങ്ങി പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകും. മങ്കടയിൽ വിമത സ്ഥാനാർത്ഥിയായ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും.
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നൽകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമർപ്പിക്കുക.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ തുടങ്ങിയവരും ഇന്ന് പത്രിക നൽകും. ധർമടം മണ്ഡലം സ്ഥാനാർത്ഥി പിണറായി വിജയൻ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചിരുന്നു. റോഡ് ഷോയും വാദ്യമേളങ്ങളുമായി ശക്തിപ്രകടനം നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്. മാർച്ച് 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. മാർച്ച് 24 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 നാണ്. ഏപ്രിൽ 9 നാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് 4 നാണ് വോട്ടെണ്ണൽ.
കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്നതിൽ സിപിഎം തീരുമാനം ഇന്ന്
മങ്കടയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് മങ്കട നിയോജകമണ്ഡലം മുൻ പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കുന്നതിൽ സിപിഎം തീരുമാനം ഇന്നുണ്ടായേക്കും. ഇടതുമുന്നണി സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണക്കാനുള്ള ആലോചനയിലാണ് സിപിഎം. മഞ്ഞളാം കുഴി അലിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെ തുടർന്ന് ലീഗിൽ നിന്നും നടപടി നേരിട്ടതിന് പിന്നാലെയാണ് വിമതനായി മത്സരിക്കാൻ മുഹമ്മദ് തീരുമാനിച്ചത്. മുഹമ്മദിനെ പിന്തുണക്കുന്നതിലൂടെ ലീഗ് അണികളുടെ വോട്ട് സമാഹരിക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

