കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി.കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം.മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയുമെന്നും രാഹുൽ
പാലക്കാട്: കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും കേരളത്തെ നയിക്കാൻ മറ്റാരും ഇല്ലെന്നാണ് പ്രചാരണമെന്നും ഇതാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് സിപിഎമ്മും ബിജെപിയുമാണ്. രാജ്യത്തെ അവർ തന്നെ ഭരിക്കണമെന്ന് ബിജെപിയും തങ്ങൾ തന്നെ ഭരിക്കണമെന്ന് സിപിഎമ്മും കരുതുകയാണ്. സിപിഎമ്മിന്‍റെ ചങ്ങാതിമാരാണ് ബിജെപി. മുതലാളിത്ത സർക്കാരാണ് ഇടതുപക്ഷത്തിന്‍റേത്. എൽഡിഎഫിലെ മുൻ നേതാക്കളെല്ലാം യുഡിഎഫിനൊപ്പമാണ്.
രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപി ആണ് കേരളത്തിലെ സിപിഎമ്മിന്‍റെ പങ്കാളി. കേരളത്തിലെ എൽഡിഎഫ് സർക്കാർ മുതലാളിത്ത രീതി പിൻതുടരുന്ന സർക്കാർ ആയി. സിപിഎം ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്നില്ല. മുതലാളിത്ത നയങ്ങൾ പിന്തുടരുന്നു. പഴയ എൽഡിഎഫ് നേതാക്കൾ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയും. രാജ്യത്തെ രാജാവാണ് എന്നാണ് മോദിയുടെ ചിന്ത. താൻ ജൈവികമായി ഉണ്ടായതല്ല എന്നാണ് പറഞ്ഞത്. കേരളത്തിലെ രാജാവാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ബിജെപി കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തത്?
എന്തുകൊണ്ടാണ് എനിക്കെതിരെ ഇഡിയെ കൊണ്ടുവരുന്നത് ?, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാത്തത് ?. കേസിന്‍റെ പേര് പറഞ്ഞ് മോദി, പിണറായിയെ കെണിയിലാക്കിയിരിക്കുകയാണ്. ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്നവക്ക് മാത്രം ഇവിടെ ജോലി ലഭിക്കുന്ന അവസ്ഥയാണുള്ളത്. ബിജെപിയും ആര്‍എസ്എസും തന്നെ ആക്രമിച്ചപ്പോൾ മലയാളികൾ തന്നെ ചേർത്ത് പിടിച്ചു. യുഡിഎഫുകാര്‍ മാത്രമല്ല എൽഡിഎഫുകാരും തനിക്ക് പിന്തുണ നൽകിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



