കരുവന്നൂരില്‍ കേരള ബാങ്ക് ഇടപെടുന്നു; പ്രത്യേക പാക്കേജ് പരിഗണനയില്‍, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്തും
കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് തൃശ്ശൂരില്‍ ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം.
തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്ക് ഇടപെടുന്നു. പ്രത്യേക പാക്കേജ് പരിഗണനയിലെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ അഞ്ചുവർഷം എടുക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് തൃശ്ശൂരില്‍ ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം. തട്ടിപ്പ് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയ്ക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലാണ് സിപിഎം ജില്ല സെക്രട്ടേറിയറ്റിൽ ഉയർന്നത്. പരാതി കിട്ടിയിട്ടും ജില്ലയിലെ സംസ്ഥാന നേതാക്കൾ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും വിമർശനമുയർന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.