11:42 AM (IST) Jul 18

ഒപ്പമുണ്ട്, കുടുംബത്തെ ചേർത്തുപിടിച്ച് രാഹുലും സോണിയയും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അർപ്പിച്ചു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

09:07 AM (IST) Jul 18

ഉമ്മൻ ചാണ്ടിയുടെ വിയോഗം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി, പിഎസ്‍സി പരീക്ഷയിൽ മാറ്റമില്ല

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്.കാലിക്കറ്റ് സർവകലാശാല 18 - 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

read more

09:06 AM (IST) Jul 18

'എന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം'; അനുശോചിച്ച് എകെ ആന്റണി

കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോ​ഗം. ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി പറഞ്ഞു. 

09:05 AM (IST) Jul 18

ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

09:04 AM (IST) Jul 18

ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയായിരിക്കും. 

09:03 AM (IST) Jul 18

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, ദർബാർ ഹാളിൽ പൊതുദർശനം

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു. 


09:02 AM (IST) Jul 18

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.