സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉപയോഗിച്ച്, വിരമിക്കുമ്പോൾ അവസാന ശമ്പളത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത സാമ്പത്തിക വർഷം മുതലാണ് ഇതിന് പ്രാബല്യം ഉണ്ടാവുകയെന്നാണ് കരുതുന്നത്. ജീവനക്കാരുടെയും സർക്കാരിൻ്റെയും വിഹിതം ഉൾപ്പെടുത്തി വിരമിക്കുന്നതിന് തൊട്ടുമുൻപത്തെ അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിൻ്റെ പകുതി പെൻഷനായി ഉറപ്പാക്കുന്നതാണ് ഈ രീതി. ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ നടപ്പാക്കുമെന്നും, ഇതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം എൻപിഎസിൽ തുടരേണ്ടവർക്ക് ഇതിൽ തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാർക്ക് വിരമിച്ച ശേഷം ഓരോ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്ന സംവിധാനമാണിത്. ജീവനക്കാരിൽ നിന്ന് പിരിക്കുന്ന തുകയും സർക്കാരിൻ്റെ പെൻഷൻ വിഹിതവും ഓഹരി മാർക്കറ്റിൽ നിക്ഷേപിക്കും. ഷെയർ മാർക്കറ്റ് താഴേക്ക് പോയാലും ജീവനക്കാർക്ക് അവസാന ശമ്പളത്തിൻ്റെ അടിസ്ഥാന വേതനത്തിൻ്റെ പാതി പെൻഷനായി ലഭിക്കും. ഷെയർ മാർക്കറ്റിലെ നിലവാരം അനുസരിച്ച് പെൻഷൻ തുക ഉയരാനും സാധ്യതയുണ്ട്. കുറഞ്ഞത് 25 വർഷം സർവീസ് ഉള്ളവർക്കാണ് പൂർണ്ണമായ അഷ്വേർഡ് പെൻഷൻ ലഭിക്കുകയെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.