ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ; ആഘോഷം വീടുകൾ കേന്ദ്രീകരിച്ച്, പള്ളികളിൽ നിയന്ത്രണങ്ങളോടെ നമസ്കാരം
ഒത്തുചേരലില്ലാതെ കൊവിഡിന്‍റെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്കാരം.
കോഴിക്കോട്: ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡിന്‍റെ പശ്ചത്തലത്തില്‍ ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിപെരുന്നാള്‍ ആഘോഷം.
പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്‍റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെ പുണ്യദിനം. പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗം അനുസ്മരിക്കാന്‍ മൃഗബലി ചടങ്ങും ബലിപെരുന്നാള്‍ ദിനത്തില്‍ വിശേഷമാണ്. നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.
പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഒത്തുചേരലില്ലാതെ കൊവിഡിന്‍റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്കാരം. സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസ കൈമാറ്റമോ ഇല്ലാതെ ബക്രീദ് ആശംസിച്ച് വിശ്വാസികള്‍.വീടുകളില്‍ ഒതുങ്ങി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കൊവിഡിനെതിരെയുള്ള പോരാട്ടം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona