ഉന്നതനായ ഒരാളിൽ നിന്നാണ് അധിക്ഷേപമുണ്ടായതെന്നും പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരൻ.

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. സര്‍വീസില്‍ നിന്ന് നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

എൻ പ്രശാന്ത് ഐഎഎസിൻ്റെ കാര്യത്തിൽ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടെന്നും ഇനി സർക്കാർ നടപടി എടുക്കട്ടെയെന്നും ശാരദ മുരളീധരൻ പ്രതികരിച്ചു. സീനിയർ ഉദ്യോഗസ്ഥനെതിരായ എൻ പ്രശാന്ത് ഐഎഎസിൻ്റെ അധിക്ഷേപം പല ചോദ്യങ്ങളാണ് ഉയർത്തുന്നത്. താൻ ഇരയാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിൻ്റെ നടപടികളെന്നും ഹിയറിംഗിലെ റിപ്പോർട്ടിൽ സർക്കാറാണ് ഇനി നടപടി എടുക്കേണ്ടതെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ ഇനിയും പലതും ചെയ്ത് തീർക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും മാലിന്യമുക്ത കേരളത്തിൻ്റെ കാര്യത്തിൽ. ഇനി നാളുകൾ സ്വസ്ഥമായി ജീവിക്കണമെന്നും കുറേ യാത്രകൾ ചെയ്യണമെന്നും ശാരദ മുരളീധരൻ പറയുന്നു.