കേരളത്തിൽ വിദ്യാഭ്യാസ സഹായനിധി രൂപവത്കരിക്കും; എല്ലാ സ്‌കൂളുകളിലും അക്കാദമിക മികവ് ലക്ഷ്യമെന്നും മുഖ്യമന്ത്രി
ഡിജിറ്റൽ വിദ്യഭ്യാസത്തെ കുറിച്ച് പ്രവാസി സംഘടന പ്രതിനിധികളുമായും ലോകകേരള സഭാ പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: വിദ്യാഭ്യസ സഹായനിധി ഉണ്ടാക്കാനുള്ള തീരുമാനമെടുത്ത് പിണറായി സർക്കാർ. ദുരിതാശ്വാസ നിധിയ്ക്ക് ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ സ്‌കൂളുകളിലും അക്കാദമിക മികവ് ലക്ഷ്യമിട്ടാകും വിദ്യാഭ്യസ സഹായനിധി രൂപവത്കരിക്കുക. ഡിജിറ്റൽ വിദ്യഭ്യാസത്തെ കുറിച്ച് പ്രവാസി സംഘടന പ്രതിനിധികളുമായും ലോകകേരള സഭാ പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ കുട്ടിയുടെയും അധ്യാപകർ തന്നെ അവർക്ക് ക്ലാസ്സെടുക്കുന്ന രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തെ മാറ്റും. കുട്ടികൾക്ക് അവരുടെ ആശയം പങ്കുവെക്കാനും ചോദ്യം ചോദിക്കാനുമുള്ള അവസരം ലഭ്യമാക്കും. ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നം പരിഹരിക്കാനാവുമെന്നാണ് സർവീസ് പ്രൊവൈഡർമാരുമായുള്ള ചർച്ചയിൽ നിന്ന് മനസ്സിലാക്കാനായത്. കമ്പോളത്തിൽ ലഭ്യമാകുന്ന തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ നിർമ്മാതാക്കളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം കൊവിഡ് വ്യാപനം വേഗതയിൽ ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കയിടത്തും പത്തിൽ താഴാതെ നിൽക്കുകയാണ്. ഇതിന്റെ തുടർച്ചയായി മൂന്നാം തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പെട്ടെന്ന് സ്കൂളിൽ പോകാൻ പറ്റാത്ത സ്ഥിതി ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം കാര്യക്ഷമമായി തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാന പ്രവാസി സംഘടനകളെ ഒറ്റ വേദിയിൽ അണിനിരത്തുമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം എ യൂസഫലി, പി എൻ സി മേനോൻ, ആർ പി മുരളി, പുത്തൂർ റഹ്മാൻ, പിഎം ജാബിർ, വിൽസൺ ജോർജ്ജ്, പി എൻ ബാബുരാജ്, എൻ. അജിത്ത് കുമാർ, പി.വി രാധാകൃഷ്ണപിള്ള, സോമൻ ബേബി, കുര്യൻ പ്രകാനം, സിബി ഗോപാലകൃഷ്ണൻ, ജോൺസൺ ഇ പി, ബിജു കല്ലുമല, കെ.ടി.എ. മുനീർ, അനിയൻ ജോർജ്, ഡോ. പി എ ഇബ്രാഹിം, സജിമോൻ ആൻറണി, ജോണി കുരുവിള, ഷെരീഫ് കാരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona