കാര്‍ട്ടൂണ്‍ വിവാദം; പുനഃപരിശോധിക്കാന്‍ പറഞ്ഞതിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി
കാര്‍ട്ടൂണ്‍ മതചിഹ്നത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു തുടര്‍ന്ന് കാര്‍ട്ടൂണിനെതിരെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ തന്നെ രംഗത്ത് എത്തിയിരുന്നു.
ദില്ലി: ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ചിഹ്നത്തെ അപമാനിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാര്‍ട്ടൂണിനുള്ള പുരസ്കാരം പുനഃപരിശോധിക്കണമെന്ന് പറഞ്ഞത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ലെന്നു ദില്ലി കേരള ഹൗസിലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പീഡനക്കേസില്‍ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണിന് സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡ് നൽകിയ സംഭവത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയത്. ഈ കാര്‍ട്ടൂണ്‍ മതചിഹ്നത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് കാര്‍ട്ടൂണിനെതിരെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ തന്നെ രംഗത്ത് എത്തിയിരുന്നു. നിയമസഭയിൽ എ കെ ബാലൻ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി ദില്ലിയില്‍ ശരിവച്ചു. ഒരു മതവിഭാഗത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അതിനെ ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പിണറായി ദില്ലിയില്‍ പറഞ്ഞു.
"
ഒരു വിഭാഗത്തെ അപമാനിക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാരിന് അങ്ങിനെയൊരു ഉദ്ദേശ്യമില്ല. ഒരു മതവിഭാഗത്തെ ആ വിഭാഗത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ല. അതു സർക്കാരിന്റെ പേരിലാകുമ്പോള്‍ അംഗീകരിക്കാനാകില്ല. ഏതു മതവിഭാഗത്തിനായാലും പ്രോൽസാഹനം നൽകുന്നതാണ് സർക്കാർ നിലപാട്.
അനാവശ്യമായി സർക്കാരിനെ ഈ പ്രശ്നത്തിൽ ബന്ധപ്പെടുത്തുന്നതാണ് അവാർഡ് നൽകിയ നടപടി. അതുകൊണ്ടാണു അക്കാദമിയോട് അതു പരിശോധിക്കണമെന്നു നിർദേശിച്ചത്. സർക്കാർ നേരിട്ട് അവാർഡ് റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.