ജോസ് പക്ഷത്തിൻ്റെ മുന്നണി പ്രവേശം: എൽഡിഎഫില്‍ നിർണായക നീക്കം; സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തി
സിപിഎം നിർബന്ധപ്രകാരമാണ് ഉദയകക്ഷി ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി, കാനം, മന്ത്രി ഇ.ചന്ദ്രശേഖരൻ, കൺവീനർ വി ജയരാഘവൻ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ പ്രവേശിപ്പിക്കുന്നതിന് നിർണായക നീക്കവുമായി എൽഡിഎഫ്. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തി. യുഡിഎഫിനെ തള്ളിപ്പറഞ്ഞ് ജോസ് പക്ഷം രംഗത്ത് വന്നാല്‍ മുന്നണിയിലെടുക്കുന്നത് ചര്‍ച്ച ചെയ്തു. യുഡിഎഫിന് പുറത്ത് വരാതെ സ്വാഗതം ചെയ്യാനാകില്ലെന്ന് കാനം രാജേന്ദ്രൻ ചര്‍ച്ചയില്‍ വ്യക്തമാക്കി.
സിപിഎം നിർബന്ധപ്രകാരമാണ് ജോസ് വിഭഗത്തെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ഉഭയകക്ഷി ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രി ഇ ചന്ദ്രശേഖരൻ, എൽഡിഎഫ് കൺവീനർ വിജയരാഘവൻ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ വിഷയത്തിൽ ആദ്യമായാണ് സിപിഐ ചർച്ചക്ക് തയാറാക്കുന്നത്. വൈകിട്ട് നാലിന് എകെജി സെൻ്ററിലായിരുന്നു ചർച്ച. യുഡിഎഫ് വിട്ടാൽ ചർച്ചയാകാമെന്നാണ് കാനത്തിന്‍റെ നിലപാട്. ഈ ചർച്ചക്ക് ശേഷമാണ് ജോസ് പക്ഷം തെരുവിലാകില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ജോസ് കെ മാണി തെരുവിലായിപ്പോകില്ലെന്നാണ് കോടിയേരി വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചത്. മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകൾ നടത്തിയിട്ടില്ലെന്നും ആവശ്യമായി വന്നാൽ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'ജോസ് തെരുവിലായിപ്പോകില്ല', മുന്നണിപ്രവേശനത്തിൽ പ്രതികരിച്ച് കോടിയേരി