'കേരളാ കോൺഗ്രസിന്റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തമാക്കി, സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ല': ജോസ് കെ മാണി
രണ്ടില ചിഹ്നം കിട്ടിയത് കൊണ്ട് അണികളെ ഒപ്പം നിര്‍ത്താനായി. സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു
കോട്ടയം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങവെ പ്രതികരണവുമായി ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തമാക്കിയെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം ലഭിക്കും.
'നേരത്തെ പൊതുവിൽ മറ്റിടങ്ങളിലൊക്കെ എൽഡിഎഫ് മേൽക്കൈ നേടിയ സ്ഥിതിയിലും കോട്ടയത്ത് യുഡിഎഫിനായിരുന്നു മേൽക്കൈ ഉണ്ടായിരുന്നത്. കേരളാകോൺഗ്രസ് ഇല്ലാത്ത യുഡിഎഫിന് ഇത്തവണ മുന്നേറ്റമുണ്ടാക്കാനാകില്ല. കോട്ടയത്ത് ഉള്‍പ്പടെ യുഡിഎഫിന് വൻ പരാജയം നേരിടേണ്ടി വരും. രണ്ടില ചിഹ്നം കിട്ടിയത് കൊണ്ട് അണികളെ ഒപ്പം നിര്‍ത്താനായി'. സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫ് പ്രവേശനം നേടിയ ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. മുന്നണിമാറ്റം ശരിയോ തെറ്റോ, പതിറ്രാണ്ടുകളുടെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ചത് ജനം അംഗീകരിച്ചോ എന്നതടകകം ഈ തദ്ദേശതെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോട്ടയത്തടക്കം സീറ്റ് വിഭജനത്തിൽ എൽഡിഎഫിനുള്ളിൽ സിപിഐ എതിർപ്പുയർത്തി രംഗത്തെത്തിയിരുന്നെങ്കിലും ഒടുവിൽ പലയിടത്തും അനുനയനമാണുണ്ടായത്.