കുടുംബ പ്രശ്നങ്ങളിൽ പരാതിയുമായി എത്തിയാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അനിൽ കാന്ത് കീഴുദ്യോ​ഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്പിമാർ സത്വര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. 

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് . പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് ചേ‌ർന്ന എസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനിൽ കാന്ത് ഈ നിർദ്ദേശം നൽകിയത്.

ഡിസംബർ 31നകം കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ അന്വേഷണ പൂർത്തിയാക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നി‌ർദ്ദേശം. കുട്ടികൾക്കെതിരായ ആയിരത്തിലധികം കേസുകളിൽ കുറ്റപത്രം നൽകാനുണ്ട് ഇത് കണക്കിലെടുത്താണ് കർശന നി‌ർദ്ദേശം. കുടുംബ പ്രശ്നങ്ങളിൽ പരാതിയുമായി എത്തിയാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അനിൽ കാന്ത് കീഴുദ്യോ​ഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്പിമാർ സത്വര നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. 

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കണം, രഹസ്യ വിവര ശേഖരണം ഊർജിതമാക്കണമെന്നും ഡിജിപി അനിൽ കാന്ത് നിർദ്ദേശിച്ചു. ഇന്റലിജൻസ് എഡിജിപി യോഗത്തിൽ സംസ്ഥാന സുരക്ഷ വെല്ലുവിളികൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു. 

പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി നി‌ർദ്ദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി ഉന്നതതല യോ​ഗത്തിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. 

നേരത്തെ മോൻസൻ മാവുങ്കൽ കേസിലും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിദ്യാർത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പൊലീസിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിൻെറയും ആത്മഹത്യ കേസിൽ പൊലീസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആക്ഷേപങ്ങൾ തുട‌ർക്കഥയായിരുന്നു. 

പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയർന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ആവർ‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും പൊലീസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. സിപിഎം സമ്മേളനങ്ങളിലടക്കം ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കെയാണ് ഡിജിപി യോഗം വിളിച്ചത്. രണ്ടു വർഷത്തിന് ശേഷമാണ് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്. 

ക്രമസമാധാന ചുമതലയുളള എസ്പിമാർ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് ഡിജിപി വിളിച്ചത്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്പിമാ‍ർ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നി‍ദ്ദേശങ്ങള്‍ സമർപ്പിക്കാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. യോഗ തീരുമനുസരിച്ച് പുതിയ നിർദ്ദേശങ്ങള്‍ ഡിജിപി ഇറക്കും. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല.