പൊതുമുതല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയാണ് മാത്യുവെന്ന് ഡിവെെഎഫ്ഐ.

തിരുവനന്തപുരം: കാണികള്‍ കൂടുതലുള്ള സ്റ്റേഡിയത്തില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഉടുവസ്ത്രം ഇല്ലാതെ ഓടുന്ന സ്ട്രീക്കര്‍മാരെ ഓര്‍പ്പിപ്പിക്കും വിധത്തിലാണ് മാത്യു കുഴല്‍നാടന്‍ പെരുമാറുന്നതെന്ന് ഡിവൈഎഫ്‌ഐ. കേരളാ രാഷ്ട്രീയത്തിലെ സ്ട്രീക്കറാണ് മാത്യു കുഴല്‍നാടനെന്ന് ഡിവെെഎഫ്ഐ നേതാക്കൾ അഭിപ്രായപ്പെട്ടു. യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ വീണിടത്ത് കിടന്നുരുകളുകയും ചെയ്യുകയാണ്. യാതൊരു ധാര്‍മികതയും ഇല്ലാത്ത വ്യക്തിയാണ് കുഴല്‍നാടനെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ പറഞ്ഞു.

നിരവധി പരാതികള്‍ മാത്യു കുഴല്‍നാടനെതിരെ 2022ല്‍ തന്നെ ഡിവൈഎഫ്‌ഐ നല്‍കിയിട്ടുണ്ടെന്ന് സനോജ് പറഞ്ഞു. 'പൊതുമുതല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയാണ് മാത്യു. ഒരു ജനപ്രതിനിധിയായ അദ്ദേഹം തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയാതെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ചിന്നക്കനാലില്‍ റിസോര്‍ട്ടിന്റെ മറവില്‍ നടത്തിയ അനധികൃത ഇടപാടുകള്‍ തെളിവോടെ പുറത്ത് വന്നതാണ്. റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള പേരില്‍ വീട് വാങ്ങിയും തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു അതിനു സാധുത വരുത്തുകയും ചെയ്യാന്‍ വേണ്ടിയുള്ള ശ്രമം ഉണ്ടായി. ഈ ഭൂമി ഇടപാടിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു.' വീണാ വിജയന്‍ നികുതിയടച്ചത് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്ന് പറഞ്ഞ കുഴല്‍നാടന്‍ രാഷ്ട്രീയ മര്യാദ ഉണ്ടെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി. കെ സനോജും പ്രസിഡന്റ് വി വസീഫും ഇക്കാര്യങ്ങൾ പറഞ്ഞത്. 

വീടിന് പിന്നിൽ അടുക്കളക്ക് സമീപം കവറിൽ അരലക്ഷം രൂപ, ഒപ്പം കത്തും! എഴുതിയത് മാനസാന്തരം വന്ന കള്ളൻ


ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

YouTube video player