കേരളത്തിലെ എക്സിറ്റ് പോൾ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്ന് വ്യക്തമാക്കുന്ന 9 സർവെകൾ, എൽഡിഎഫിന് 60 ൽ അധികം സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നതാണ്
തിരുവനന്തപുരം: കേരളത്തിന്‍റെ ജനവിധി അറിയാൻ 4 നാൾ മാത്രമുള്ളപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളതെങ്കിലും എൽ ഡി എഫിനും ആത്മവിശ്വാസം നൽകുന്നതാണ്. 9 സർവെ ഫലങ്ങൾ പുറത്തുവന്നതിൽ ഒരു സർവേയിൽ പോലും യു ഡി എഫിന് വലിയ തരംഗം പ്രവചിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ കണ്ണുവച്ച്, 100 സീറ്റിന് മുകളിൽ നേടി അധികാരത്തിലേറുമെന്ന യു ഡി എഫ് നേതാക്കളുടെ അവകാശവാദങ്ങളും അസ്ഥാനത്താക്കുന്നതാണ് സർവെ ഫലങ്ങൾ. മിക്ക സർവെകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യു ഡി എഫിന് നേരിയ മേൽക്കൈ മാത്രമാണ് നൽകിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. 9 സർവെകളും എൽ ഡി എഫ് 60 സീറ്റിന് മുകളിൽ നേടാമെന്ന സാധ്യതയും പങ്കുവച്ചിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാർക്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിൾ ഇൻസൈറ്റ്, ജേർണോ മിറർ, മാട്രിസ് എന്നീ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവിട്ടത്.
60 സീറ്റിന് മുകളിൽ എൽ ഡി എഫിന് സാധ്യത
എൽ ഡി എഫ് 52-61 സീറ്റുകൾ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസിയുടെ പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൽ ഡി എഫ് 49-62 സീറ്റുകൾ വരെ നേടിയേക്കാം. എൽ ഡി എഫ് 60-65 സീറ്റുകൾ വരെ നേടുമെന്നാണ് മാട്രിസിന്‍റെ പ്രവചനം. എൽ ഡി എഫിന് 58-68 സീറ്റുകളാണ് വോട്ട് വൈബിന്റെ സർവേ ഫലം നൽകിയിട്ടുള്ളത്. എൽ ഡി എഫ് 55-65 സീറ്റുകളാണ് പീപ്പിൾസ് പൾസിന്റെ സർവെ ഫലം. എൽ ഡി എഫ് 62-69 സീറ്റുകൾ നേടിയേക്കാമെന്നാണ് പി മാർക്കിന്റെ പ്രവചനം. എൽ ഡി എഫ് 58-64 വരെ സീറ്റുകൾ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എൽ ഡി എഫ് 58-68 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾ ഇൻസൈറ്റിന്‍റെ പ്രവചനം. എൽ ഡി എഫ് 55-65 സീറ്റുകൾ നേടുമെന്നാണ് ജേർണോ മിററിന്റെ സർവേ ഫലം.
സർവെ ഫലം ഒറ്റനോട്ടത്തിൽ
എൽ ഡി എഫ് 52-61 സീറ്റുകൾ, യു ഡി എഫ് 72-84 സീറ്റുകൾ, എൻ ഡി എ 03-04 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ ജെവിസി പുറത്തുവിട്ട പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൽ ഡി എഫ് 49-62 സീറ്റുകൾ (39%), യു ഡി എഫ് 72-80 സീറ്റുകൾ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാൽ എൽ ഡി എഫ് 60-65 സീറ്റുകൾ, യു ഡി എഫ് 70-75 സീറ്റുകൾ, എൻ ഡി എ 03-05 സീറ്റുകൾ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എൽ ഡി എഫ് 58-68 സീറ്റുകൾ, യു ഡി എഫ് 70-80 സീറ്റുകൾ, എൻ ഡി എ 00-04 സീറ്റുകൾ നേടുമെന്നാണ് വോട്ട് വൈബിന്റെ സർവേ ഫലം വ്യക്തമാക്കുന്നത്. എൽ ഡി എഫ് 55-65 സീറ്റുകൾ, യു ഡി എഫ് 75-85 സീറ്റുകൾ, എൻ ഡി എ 00-03 സീറ്റുകൾ പീപ്പിൾസ് പൾസിന്റെ സർവേ ഫലം. എൽ ഡി എഫ് 62-69 സീറ്റുകൾ, യു ഡി എഫ് 71-79 സീറ്റുകൾ, എൻ ഡി എ 1-04 സീറ്റുകൾ നേടുമെന്നാണ് പി മാർക്കിന്റെ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. എൽ ഡി എഫ് 58-64 സീറ്റുകൾ, യു ഡി എഫ് 72-80 സീറ്റുകൾ, എൻ ഡി എ 01-03 സീറ്റുകൾ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം. എൽ ഡി എഫ് 58-68 സീറ്റുകൾ, യു ഡി എഫ് 66-76 സീറ്റുകൾ, എൻ ഡി എ 10-14 സീറ്റുകൾ ലഭിക്കുമെന്ന് പീപ്പിൾ ഇൻസൈറ്റ് വ്യക്തമാക്കുന്നു. എൽ ഡി എഫ് 55-65 സീറ്റുകൾ, യു ഡി എഫ് 65-80 സീറ്റുകൾ, എൻ ഡി എ 00-05 സീറ്റുകൾ ലഭിക്കുമെന്ന് ജേർണോ മിററിന്റെ സർവേ ഫലം.

