കഴിഞ്ഞ ദിവസം നടത്തിയ തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് വിട്ടത്. കഴിഞ്ഞ ഡിസംബർ 12നാണ് ഇയാൾ ഒമിക്രോൻ പൊസിറ്റിവ് ആയത്. 12 ദിവസങ്ങൾക്ക് ശേഷമാണ് നെഗറ്റീവ്.
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ (Omicron) പോസിറ്റീവായ എറണാകുളം സ്വദേശി ആശുപത്രി വിട്ടു. യുകെയില്‍ നിന്നെത്തിയ 39 കാരനെയാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ തുടര്‍ പരിശോധനയില്‍ ഇദ്ദേഹത്തിന് ഒമിക്രോൺ നെഗറ്റീവായിരുന്നു. കഴിഞ്ഞ ഡിസംബർ 12നാണ് ഇയാൾ ഒമിക്രോൻ പോസിറ്റിവ് ആയത്. 12 ദിവസങ്ങൾക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആയത്.
അതേ സമയം ഇന്ന് സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകൾ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ 37 ആയി.
യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവര്‍. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്..
