'അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം'; ഇഡിക്കെതിരെ സഹകരണ രജിസ്ട്രാർ ഹൈക്കോടതിയിൽ
സഹകരണ രജിസ്ട്രാരാണ് ഹർജി നൽകിയത്. അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

കൊച്ചി: കരുവന്നൂർ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സഹകരണ രജിസ്ട്രാർ ഹൈക്കോടതിയിൽ. അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം എന്നാണ് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും ഇഡി വിഷയത്തിൽ നിന്ന് വ്യതിചലിച്ചെന്നും ടിവി സുഭാഷ് ഹൈക്കോടതിയിൽ പറഞ്ഞു. നാളെ ഹാജരാകാനുള്ള ഇഡി നോട്ടീസിലെ തുടർന്നടപടികൾ തടഞ്ഞ ഹൈക്കോടതി കൃത്യമായ കാരണം ബോധ്യപ്പെടുത്തി പുതിയ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി.
ഇഡി സമൻസ് നിയമ വിരുദ്ധമാണെന്നാണ് ടി വി സുഭാഷ് ഐഎഎസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ല. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. സമൻസ് മാനസികമായി പീഡിപ്പിക്കാൻ വേണ്ടിയാണ്. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ലക്ഷ്യം. കുടുംബ വിശദാംശങ്ങളൊക്കെ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ടി വി സുഭാഷ് കോടതിയെ അറിയിച്ചു. സുഭാഷിന്‍റെ വാദം അംഗീകരിച്ച കോടതി സമൻസിൽ തുടർന്നടപടി പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. സമൻസ് പിൻവലിച്ച് പുതിയ നോട്ടീസ് നൽകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.