കടയിൽ വച്ച് ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലിൽ ചവിട്ടിയെന്ന നിസാര കാര്യത്തിന്റെ പേരിലാണ് കൊലപാതകം

ബസവേശ്വര നഗർ: ഭാര്യ പ്രസവ ശ്രുശ്രൂഷയ്ക്കായി വീട്ടിൽപോയി. രാത്രി തട്ടുദോശ കഴിക്കാനായി പോയ 31കാരനെ നിസാര കാര്യത്തിന് കുത്തിക്കൊന്ന് അക്രമികൾ. ബെംഗളൂരുവിലെ ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ 'ശ്രീ രാഘവേന്ദ്ര വെജ് ദോശ കോർണറിൽ' തിങ്കളാഴ്ച രാത്രിയാണ് സംഭവം. കടയിൽ വച്ച് ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലിൽ ചവിട്ടിയെന്ന നിസാര കാര്യത്തിന്റെ പേരിലാണ് കൊലപാതകം. മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ എന്ന 31കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഒരു സ്വകാര്യ ലോൺ റിക്കവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശശികുമാർ. 

കുടുംബത്തോടൊപ്പം മഞ്ജുനാഥ് നഗറിലായിരുന്നു താമസം. രാത്രി ദോശ കഴിക്കാനാണ് ശശികുമാർ അടുത്തുള്ള തട്ടുകടയിലെത്തിയത്. ഇതേസമയം മഞ്ജുനാഥും ഇവിടെയുണ്ടായിരുന്നു. ദോശ കഴിക്കുന്നതിനിടെ ശശികുമാർ അബദ്ധത്തിൽ മഞ്ജുനാഥിന്റെ കാലിൽ ചവിട്ടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ മഞ്ജുനാഥ്, സഹോദരൻ ഭാഗ്യരാജിനെ ഫോണിൽ വിളിച്ച് വരുത്തി. കത്തിയുമായി എത്തിയ ഭാഗ്യരാജ് ശശികുമാറിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശശികുമാറിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശശികുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കൊല്ലപ്പെട്ട ശശികുമാറിന് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഭാര്യ പ്രസവശുശ്രൂഷയ്ക്കായി സ്വന്തം വീട്ടിലായതിനാൽ, രാത്രി ഭക്ഷണം കഴിക്കാനാണ് ശശികുമാർ തട്ടുകടയിലെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം