കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നു. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകും

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാരും നിർണായ നീക്കത്തിൽ. വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളവും തീരുമാനിച്ചു. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകുമെന്നാണ് വ്യക്തമാകുന്നത്. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയിൽ കൂടുതൽ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങൾ കോടതി നേരത്തെ നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

നേരത്തെ  വഖഫ് നിയമഭേദഗതി നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. വഖഫ് നിയമം സ്വകാര്യ, സർക്കാർ ഭൂമി കൈക്കലാക്കാൻ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം നൽകിയിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞുള്ളതായിരുന്നു നേരത്തെയുള്ള സുപ്രീംകോടതി വിധി. നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നൽകാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്നത് വരെയാണ് ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്ര വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡ് എന്നിവയിൽ നിയമനം പാടില്ല. അമുസ്ലീങ്ങളെ അംഗങ്ങളാക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വാദം കേട്ട ശേഷം തീരുമാനം എടുക്കും. അഞ്ച് വർഷം ഇസ്ലാം മതം അനുഷ്ഠിച്ചവർക്കേ വഖഫിന് അവകാശമുള്ളു എന്നതടക്കമുള്ള വ്യവസ്ഥകളിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തല്ക്കാലം ഹർജിക്കാരുടെ ചില അവകാശങ്ങൾ സംരക്ഷിക്കുന്നു എന്നേയുള്ളു. എല്ലാ ഹർജികളും കേൾക്കാനാകില്ലെന്നും പ്രധാനപ്പെട്ട അഞ്ച് ഹർജികൾ മാത്രം കേൾക്കാം എന്നും രാഷട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പേര് ഒഴിവാക്കി വഖഫ് നിയമഭേദഗതി കേസ് ഒന്നു മുതൽ അഞ്ച് വരെ എന്ന നിലയ്ക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.