Asianet News MalayalamAsianet News Malayalam

ചിന്ത ജെറോം ഗവേഷണ പ്രബന്ധം: കേരള വിസിയോട് റിപ്പോർട്ട് തേടാനൊരുങ്ങി ഗവർണർ

സേവ് യൂണിവേഴ്സിറ്റി സമിതിയാണ് ഗവർണർക്ക് പരാതി നൽകിയത്. ചിന്തയുടെ പ്രബന്ധത്തിൽ പിഴവുകളുണ്ടെന്നും ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നുമാണ് പരാതികളുയർന്നത്. 

kerala governor to seek report from kerala university on Chintha Jerome thesis controversy
Author
First Published Jan 31, 2023, 2:48 PM IST

തിരുവനന്തപുരം : യുവകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളസർവകലാശാലയോട് വിശദീകരണം തേടും. രാജ്ഭവന് ലഭിച്ച പരാതികൾ ഗവർണർ കേരള വിസിക്ക് അയച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. സേവ് യൂണിവേഴ്സിറ്റി സമിതിയാണ് ചിന്തയുടെ പ്രബന്ധത്തിനെതിരെ  ഗവർണർക്ക് പരാതി നൽകിയത്. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്നും ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നുമാണ് പരാതിയിലെ ആരോപണം. എന്നാൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നും ഒരു വരിപോലും എവിടെ നിന്നും കോപ്പിയടിച്ചിട്ടില്ലെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. 

ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം പരിശോധിക്കാന്‍ കേരള സര്‍വകലാശാല വിദഗ്ദസമിതിയെ വച്ചേക്കും. പ്രബന്ധത്തിലെ ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പരാതി വ്യാപകമായതോടെയാണ് സമിതിക്ക് രൂപംനല്‍കുന്നത്. ഗുരുതരമായ തെറ്റുകള്‍ക്ക് പുറമെ കോപ്പിയടി നടന്നുവെന്ന പരാതി കൂടി ഉയര്‍ന്നതോടെയാണ് കേരള സര്‍വകലാശാല സമ്മര്‍ദത്തിലായത്. ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കേരള സര്‍വകലാശാലയുടെ ചുമതല വഹിക്കുന്ന ആരോഗ്യസര്‍വകലാശാല വി.സി മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യത്തില്‍ വൈകാതെ നിര്‍ദേശം നല്‍കും. ഭാഷാ, സാഹിത്യ വിദഗ്ധര്‍ അടങ്ങുന്ന സമിതിയാകും രൂപീകരിക്കുക. കുഴപ്പം കണ്ടെത്തിയാല്‍ പിച്ച്ഡി റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് സെനറ്റിനോട് ശുപാര്‍ശ ചെയ്യാം. സര്‍വകലാശാല സെനറ്റ് എടുക്കുന്ന തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പിഎച്ച്ഡി റദ്ദാവും. പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. അന്വേഷിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടാം.

അതേസമയം ചിന്ത ജെറോമിന്‍റെ ഗൈഡ് ആയിരുന്ന സര്‍വകലാശാല പ്രോവിസി പിപി അജയകുമാറിന്‍റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും നിലവിലെ പദവികളില്‍ നിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോളജ് അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കുന്ന സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്‍റ് സെന്‍റര്‍ ഡയരക്ടറാണ് നിലവില്‍ അജയകുമാര്‍. 

'സംഭവിച്ചത് നോട്ടപ്പിശക്, ചെറിയൊരു പിഴവിനെ പർവതീകരിച്ചു, ഒരു വരിപോലും കോപ്പിയില്ല': ചിന്താ ജെറോം

 

 

Follow Us:
Download App:
  • android
  • ios