ആനയെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം. ആനയ്ക്ക് ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം

തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകില്ലെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ജനകീയ സമരം കൊണ്ട് കോടതി വിധിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ.ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പറമ്പിക്കുളത്തെ ഊരുമൂപ്പൻമാരും ഹർജി നൽകും. പറമ്പിക്കുളത്തും മുതലമടയിലും പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. 

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്'; നെൻമാറ എംഎൽഎയും കോടതിയിലേക്ക്

അതേസമയം ആനയെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം. ആനയ്ക്ക് ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനം വകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് സംസ്ഥാന വനം വകുപ്പ് ശ്രമങ്ങൾ നടത്തുന്നത്. കോളർ കൈമാറാൻ അസം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. 

ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ജിപിഎസ് കോളർ എത്തുന്നതിന് അനുസരിച്ച് മോക്ക് ഡ്രിൽ ഉൾപ്പടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനം വകുപ്പിൻറെ തീരുമാനം. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തട‍യണമെന്ന ഹർജി കോടതി പരിഗണിച്ചാൽ ദൗത്യം വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാർക്കുമുണ്ട്.

YouTube video player

ജിപിഎസ് കോള‍ർ എത്തിയില്ല, അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം വൈകാൻ സാധ്യത