കൊച്ചിയിൽ ചികിത്സയ്ക്ക് എത്തിയ പാക് പൗരൻമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
പാക് പൗരന്‍മാര്‍ക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയും നൽകി
കൊച്ചി: പാകിസ്ഥാൻ പൗരന്‍മാര്‍ക്കെതിരായ (Pakistan Citizens) കേസ് ഹൈക്കോടതി (Kerala Highcourt) റദ്ദാക്കി. കൊച്ചിയില്‍ ചികില്‍സയ്ക്കെത്തിയ പാക് പൗരന്‍മാര്‍ക്ക് ചുമത്തിയ കേസാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇമ്രാന്‍ മുഹമ്മദ്, അലി അസ്ഗർ എന്നീ രണ്ട് പേർക്കെതിരെയാണ് അനധികൃതമായി ഇന്ത്യയിൽ തങ്ങിയെന്നതിൻ്റെ പേരിൽ പൊലീസ് കേസെടുത്തത്.
എന്നാൽ പാക് പൗരൻമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇവർക്കെതിരായ കേസുകൾ റദ്ദാക്കുകയായിരുന്നു. പാക് പൗരന്‍മാര്‍ ഇന്ത്യയിലേക്കെത്തിയത് വ്യക്തമായ യാത്രാരേഖകളോടേയും അനുമതിയോടെയുമാണെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. പാക് പൗരന്‍മാര്‍ക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയും നൽകി. മൂന്നു ദിവസത്തിനകം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി വിധിയിൽ നിര്‍ദേശിച്ചിട്ടുണ്ട്.