രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവ് പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. നാളെമുതൽ ( മാർച്ച് 2 ) ഏപ്രിൽ 30 വരെയുള്ള കാലയളവിലെ ജോലിസമയമാണ് പുനക്രമീകരിച്ചത്. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
തൃശൂരിൽ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ട് ഡോക്ടർമാരെ കയ്യോടെ പിടികൂടി വിജിലൻസ്
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്നും ലേബർ കമ്മിഷണർ വ്യക്തമാക്കി. സൂര്യഘാത സാധ്യത ഇല്ലാത്ത മേഖലയെ ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ലേബർ കമ്മീഷണർ വിശദീകരിച്ചു.

അതേസമയം സംസ്ഥാനത്ത് പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കണ്ണൂർ, തൃശൂർ, പാലക്കാട് എന്നീ മൂന്നു ജില്ലകളിലാണ് താപനില ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. താപനില വർധിച്ചതോടെ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളും ഗർഭിണികളും പ്രായമായവരും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഉച്ചസമയത്ത് തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം, നിര്‍ജ്ജലീകരണം തടയാന്‍ കൂടുതല്‍ വെള്ളം കുടിക്കണം, എന്നീ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
