Asianet News MalayalamAsianet News Malayalam

വയനാട്ടിൽ കല്ലോടി സെന്റ് ജോർജ്ജ് പള്ളിക്ക് സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി

വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണമെന്ന് ഹൈക്കോടതി

Kerala High court cancels govt approved pattayam of Kallody St George church kgn
Author
First Published Feb 23, 2024, 2:39 PM IST

കൽപ്പറ്റ: വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് നൽകിയത്. രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകി. വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന്  പള്ളി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിയ്ക്ക് നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

ഭൂരഹിതരായ നിരവധി വനവാസികളുടെ അപേക്ഷകൾ നിലനിൽക്കെ ഭൂമി പതിച്ചു നൽകിയ സർക്കാർ നടപടി, വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. ഇതേ ഭൂമിയിൽ പള്ളിയുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം അടക്കം നിർമ്മിച്ചിട്ടുണ്ട്. അതിനാൽ രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം  സർക്കാർ നിശ്ചയിക്കണമെന്നും വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളിക്കാരോട് ആരായണമെന്നും കോടതി ഉത്തരവിലൂടെ നിർദേശിച്ചു.

വിപണി വിലയ്ക്കനുസരിച്ച് ഭൂമി വാങ്ങുന്ന കാര്യത്തിൽ  മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിയ്ക്ക് നൽകണം. കൂടാതെ വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണം. തുടർന്നു 3 മാസത്തിനുള്ളിൽ  യോഗ്യരായവർക്ക് ഭൂമി വിതരണം ചെയ്യണം എന്നിങ്ങനെയാണ് ഹൈക്കോടതി സർക്കാരിന് നൽകിയിട്ടുള്ള നിർദേശങ്ങൾ.

ഭൂമി പള്ളിക്കാർ വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക്  സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നടപ്പാക്കി 8 മാസത്തിനുള്ളിൽ നടപടി റlപ്പോർട്ട് സർക്കാർ ഹൈക്കോടതlയിൽ സമർപ്പിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios