Asianet News MalayalamAsianet News Malayalam

Kannur VC Issue : കണ്ണൂർ വിസി പുനർനിയമനം: ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഇനി നിയമപോരാട്ടം

വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്

kerala high court division bench will consider Petition against Kannur University VC Gopinath Ravindran
Author
Kochi, First Published Dec 16, 2021, 5:00 PM IST

കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി (Kannur University VC) പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് (Prof. Gopinath Ravindran) തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചു. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ഫോറം (Save University Campaign) സമർപ്പിച്ച ഹർജി ഇന്നലെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. ഹർജി നാളെ പരിഗണനയ്ക്ക് വന്നേക്കും.

വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സ‍ർക്കാർ നിലപാടും ചേർന്നുപോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ വി സി യുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ ബെഞ്ച് അപ്പീൽ ഫയലിൽ സ്വീകരിക്കാതെ തളളിയിരുന്നു. ജസ്റ്റിസ് അമിത് റാവലിന്‍റേതായിരുന്നു ഉത്തരവ്.

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി തുടരാം, ഹർജി ഹൈക്കോടതി തള്ളി

വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാകുകയായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാൻ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയെന്ന് ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. അതുകൊണ്ടുതന്നെ ഇരുകൂട്ടർക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട് നിർണായകമാകും. അപ്പീൽ തള്ളിക്കളയുകയാണെങ്കിൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിയും. മറിച്ച് മന്ത്രിക്കെതിരെ പരാമർശം പോലുള്ള എന്തേലുമുണ്ടായാൽ സ‍ർക്കാരിന് വലിയ തിരിച്ചടിയുമാകും.

'സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടത് ഗവർണറല്ലേ, നിങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ല', മന്ത്രി ബിന്ദു

Follow Us:
Download App:
  • android
  • ios