പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും 158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല മാനസികാരോഗ്യകേന്ദ്രത്തില്‍ പാചകത്തൊഴിലാളികളില്ല. പാചകം ചെയ്യുന്നതും ഈ അറ്റൻഡ‍ർമാർ തന്നെയാണ്. സുരക്ഷ ജീവനക്കാരുടെ അഭാവവും അറ്റൻഡ‍ർമാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും സാഹചര്യം കൂടുതല്‍ വഷളാക്കുന്നു.

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങളുടെ നിർമാണവും പാതി വഴിയിൽ നിലച്ച നിലയിലാണ്. മാനസികബുദ്ധിമുട്ട് നേരിടുന്നവരുടെ പ്രതിസന്ധികൾ നേരിട്ട് കണ്ട് കോടതി വിലയിരുത്തി. സാധാരണ മനുഷ്യരെപോലെ അവർക്ക് സങ്കടങ്ങൾ പുറത്ത് പറയാൻ പറ്റില്ലെന്നും കൗൺസിലിങ് അടക്കം നൽകി അവരെ സമൂഹവും കുടുംബവുമായി ഒന്ന് ചേരാൻ അവസരം ഒരുക്കണം, അറ്റൻഡ‍ർ, പാചകത്തൊഴിലാളി, സുരക്ഷ ഉദ്യോഗസ്ഥർ എന്നീ പോസ്റ്റുകളിലെ നിയമനത്തിൽ സർക്കാർ സത്യവാങ്മൂലം നൽകണം എന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ നല്ല മാറ്റത്തിനായി കോടതിക്ക് കഴിയുന്നത് ചെയ്യും എന്നും വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നേരിട്ടെത്തി സന്ദർശനം നടത്തിയത്.

YouTube video player