വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃസ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. പിതാവിൻ്റെ ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ പ്രകാരം സഹോദരിയുടെ സ്വത്തിൽ അവകാശമുന്നയിച്ച സഹോദരൻ്റെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.

കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ പിതൃ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ കരാർ നിയമത്തിനും പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പിതാവ് തയ്യാറാക്കിയ ധനനിശ്ചയാധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാണിച്ച്, സഹോദരിയുടെ വിഹിതത്തിൽ അവകാശമുന്നയിച്ച് വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

1965ൽ തയ്യാറാക്കിയ ധനനിശ്ചയാധാരം പ്രകാരം വർക്കിയുടെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാകുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ഭൂമി മകന് ലഭിക്കുമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. പിന്നീട് 1971ൽ കത്രീന വിവാഹിതയായി ജർമനിയിലേക്ക് പോയി. പിതാവ് 1983ൽ മരിച്ചു. തുടർന്ന് ആധാരത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വർക്കി സ്ഥലം സ്വന്തം പേരിൽ വരവ് ചെയ്യാൻ ശ്രമിച്ചു. ഇതിനെതിരെ സഹോദരി കോടതിയെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കിലും അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി കത്രീനയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.

ഇതിനെതിരെയാണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കുന്നതിനെയോ കന്യാസ്ത്രീ ജീവിതം സ്വീകരിക്കുകയോ ചെയ്യുന്നത് സ്വത്തവകാശം തടയുന്ന രീതിയിലുള്ള വ്യവസ്ഥ ഇന്ത്യൻ കരാർ നിയമത്തിലെ 26ാം വകുപ്പ് പ്രകാരം അസാധുവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പൊതുതാത്പര്യത്തിനും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പിതാവ് നൽകിയ 10 സെന്റ് സ്ഥലത്തിൽ കത്രീനയ്ക്ക് പൂർണ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.