സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; നികുതി-നികുതിയേതര വരുമാനം കുത്തനെ ഇടിഞ്ഞു
മൂല്യ വർദ്ധനവിൽ ഒന്നാം പാദത്തിലെ പ്രതീക്ഷിത നഷ്ടം 80000 കോടി രൂപയാണ്. തനത് നികുതി വരുമാനത്തിൽ 23.04 ശതമാനം ഇടിവുണ്ടായി.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം സംസ്ഥാനത്തിൻ്റെ സാമ്പത്തിക നില പാടെ തകർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. നികുതി-നികുതിയേതര വരുമാനങ്ങൾ കുത്തനെ ഇടിയുകയും വരുമാനം വലിയ തോതിൽ ഇല്ലാതാവുകയും ചെയ്തതാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കുകൾ വിശദീകരിക്കുന്നു.
മൂല്യ വർദ്ധനവിൽ ഒന്നാം പാദത്തിലെ പ്രതീക്ഷിത നഷ്ടം 80000 കോടി രൂപയാണ്. തനത് നികുതി വരുമാനത്തിൽ 23.04 ശതമാനം ഇടിവുണ്ടായി. നികുതിയേതര വരുമാനത്തിൽ 65.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര നികുതി വിഹിതത്തിൽ 38.49 ശതമാനം ഇടിവും സംഭവിച്ചു.
213 ദശലക്ഷം തൊഴിൽ ദിനങ്ങൾ നഷ്ടമായതും വരുമാനം ഇടിയാൻ കാരണമായി. മൊത്തം വേതന വരുമാന നഷ്ടം 12976 കോടിയായി ഉയർന്നു. പ്രവാസി നിക്ഷേപത്തിൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം 2399 കോടി കുറവുണ്ടായെന്നും ധനമന്ത്രി രേഖാ മൂലം സഭയെ അറിയിച്ചു.