നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്നും ടി ബി മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചി: കേരളത്തെ ഞെട്ടിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകൾ ഹാജരാക്കി. തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്നും ടി ബി മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇന്ന് രാവിലെ 11നാണ് വിധി.

സമൂഹ മനസാക്ഷിയെ നടുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണൻ എന്ന ദിലീപും ആണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോൾ പ്രതികളും കോടതിയിൽ ഹാജാരാകും.