വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ: വയനാട് പുനർനിർമാണത്തിനായുള്ള കേന്ദ്ര ധനസഹായത്തിൽ കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സഹായമായി 260 കോടി കേരളത്തിന് നൽകിയെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. 250.56 കോടി കേന്ദ്രം അംഗീകരിച്ചു എന്നാണ് അറിയുന്നത്. കേരളത്തിന് അർഹതപ്പെട്ട തുക നൽകാതിരിക്കാനുള്ള നീക്കമാണിതെന്നും കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ഉണ്ടായി അഞ്ചുമാസം കഴിയുന്നത് വരെയും L3 വിഭാഗത്തിൽപ്പെട്ടതാണ് ഈ ദുരന്തം എന്ന് അറിയിച്ചിരുന്നില്ല. 1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാണിച്ചാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം മെമ്മോറിയണ്ടം നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ല. പുനർനിർമ്മാണത്തിനുള്ള 2000 കോടിയുടെ അപേക്ഷ നൽകിയിട്ട് 260 കോടിയാണ് നൽകിയത്. ഇത് കേരളത്തോടുള്ള അവഗണനയാണ്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല. കോടതി അന്ത്യശാസനം കൊടുത്തിട്ടും കേന്ദ്രം കോടതിയിൽ മറുപടി പറയുന്നില്ല. ദുരന്തത്തിൽ സഹായിക്കാൻ എത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇതിലൂടെ കേരളത്തെ ആവർത്തിച്ച് അപമാനിക്കുകയാണ് ഉണ്ടായത്. ത്രിപുരയിൽ ഉണ്ടായ ദുരന്തത്തിൽ ഐഎംസിടി പരിശോധിക്കുന്നതിന് മുമ്പ് തന്നെ പണം അനുവദിച്ചു. കേരളത്തിൽ ഭരണകൂടം തങ്ങൾക്ക് അനുകൂലമല്ല എന്നതുകൊണ്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്. വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിക്കാൻ എംപിമാരോട് ആവശ്യപ്പെടും. വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുകയും ചെയ്യും- മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വയനാടിന്റെ പുനർ നിർമ്മാണത്തിന് ആദ്യ കേന്ദ്ര സഹായം
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ആദ്യ കേന്ദ്ര സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേസമയം, ബിജെപി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചിട്ടുണ്ട്. രു വർഷത്തിലധികം നീണ്ട മുറവിളികൾക്കൊടുവിലാണ് വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ദുരന്തത്തിൽ തകർന്നതിന്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാൽ, 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.



